visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Article

Home / Health/ Article
Two finger virginity test
Two finger virginity testPhoto Credit : Siju Kuriyedam Sreekumar

അപമാനിതമാകുന്ന പെൺ ജന്മങ്ങളുടെ കഥ; കന്യകാത്വം ഉറപ്പിക്കാൻ രണ്ടുവിരൽ പരിശോധനയിൽ മദ്രാസ് ഹൈക്കോടതി; ഇന്നും തുടരുന്ന ‘കുകാരി കി രസം’ എന്ത്?

By - Siju Kuriyedam Sreekumar -- Monday, April 25, 2022 , 12:15 PM

ചെന്നൈ: ചർച്ചകളിലും വിവാദങ്ങളിലും നിറഞ്ഞു നിന്ന വിഷയമായ ടു ഫിംഗർ’ പരിശോധനയിൽ മദ്രാസ് ഹൈക്കോടതി ഇടപെട്ടതോടെ വിഷയം വീണ്ടും ഇപ്പോൾ ചൂടുപിടിച്ചിരിക്കുകയാണ്. ലൈംഗീക പീഡനത്തിന് ഇരയായ പെൺകുട്ടികളെ രണ്ടു വിരൽ കൊണ്ട് പരിശോധനയ്ക്ക് വിധേയമാക്കാൻ പാടില്ലെന്നും ഇതിൽ നിന്ന് മെഡിക്കൽ വിദഗ്ധരെ തടയണമെന്നുമാണു മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് സർക്കാരിനോട് ഉത്തരവിട്ടിരുന്നു. ജസ്റ്റിസുമാരായ ആർ.സുബ്രഹ്മണ്യൻ, എൻ.സതീഷ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഈ ‘ദുരാചാരം’ അവസാനിപ്പിക്കണം എന്ന നിലപാട്ആ മുന്നോട് വെച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജീവപര്യന്തം തടവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു പ്രതി സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു ഈ പരാമർശം.

ലൈംഗിക കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന കേസുകളിൽ, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്തവർക്കെതിരെയുള്ള കേസുകളിൽ ഈ പരിശോധന ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന് ബെഞ്ച് നിരീക്ഷിച്ചു. അതിജീവിതകളുടെ സ്വകാര്യത, ശാരീരികവും മാനസികവുമായ സമഗ്രത, അന്തസ്സ് എന്നിവയ്ക്കുള്ള അവകാശത്തെ ലംഘിക്കുന്നതാണ് ഈ പരിശോധന. ഇതു ഭരണഘടനാ വിരുദ്ധമാണെന്നു സുപ്രീം കോടതിയും നിരവധി ഹൈക്കോടതികളും പറഞ്ഞിട്ടും രാജ്യത്ത് ഇപ്പോഴും തുടരുന്നതിൽ ഹൈക്കോടതി കടുത്ത അതൃപ്തിയും പ്രകടിപ്പിച്ചു. നേരത്തേ ഐക്യരാഷ്ട്ര സംഘടനയും (യുഎൻ) ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) വിഷയത്തിൽ ഇടപെട്ടിരുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കാൻ ‘രണ്ടു വിരൽ പരിശോധന’ നിരോധിക്കണമെന്നായിരുന്നു ആവശ്യം. ‘വൈദ്യശാസ്ത്രപരമായി അനാവശ്യവും പലപ്പോഴും വേദനാജനകവും അപമാനകരവും ആഘാതകരവുമായ സമ്പ്രദായവുമാണ് ഇതെ’ന്നുമാണ് അവർ വിശേഷിപ്പിച്ചത്.

രണ്ടു വിരൽ പരിശോധന എന്ത്?

അതിക്രമത്തെ അതിജീവിച്ചയാളുടെ യോനിക്കുള്ളിൽ ഒരു ഡോക്ടർ രണ്ട് വിരലുകൾ പ്രവേശിപ്പിച്ച് കന്യാചർമം കേടുകൂടാതെയുണ്ടോ എന്നു പരിശോധിക്കുന്ന ശാരീരിക പരിശോധനയാണിത്. ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് നിർണയിക്കാൻ, യോനിയിലെ പേശികളുടെ അയവ് പരിശോധിക്കുന്നു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരുടെ കന്യാചർമം കീറാമെന്നും സ്ത്രീയുടെ ലൈംഗികാവയവത്തിന്റെ രൂപമാറ്റം കണ്ടെത്താമെന്നും അനുമാനിച്ചാണ് ഈ പരിശോധന നടത്തുന്നത്. എന്നാൽ ഈ പരിശോധന വഴി, ഒരു സ്ത്രീ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്നു ശാസ്ത്രീയമായി തെളിയിക്കാൻ കഴിയില്ലെന്നാണു ലോകാരോഗ്യ സംഘടനയുടെ ഉൾപ്പെടെ വാദം.
Two finger virginity test
Two finger virginity testPhoto Credit : US Medical Department


പരിശോധന വിവാദമാകുമ്പോൾ

കന്യകാത്വ പരിശോധന എന്നത് പുരുഷാധിപത്യപരമായ ആശയമാണെന്നാണു പ്രധാന ആക്ഷേപം. പരിശോധന മാനുഷിക ധാർമികതയ്ക്കും മെഡിക്കൽ ധാർമികതയ്ക്കും എതിരാണ്. ഇതിനൊപ്പം അതിജീവിതയുടെ സ്വകാര്യതയെയും ലംഘിക്കുന്നു. അവിവാഹിതരായ സ്ത്രീകൾ കന്യകകളായിരിക്കണമെന്നതും അത് അവരുടെ സ്വഭാവ ഗുണത്തിനുള്ള അംഗീകാരമാണെന്നുമുള്ള തരത്തിൽ സമൂഹം അടിച്ചേൽപ്പിച്ച സദാചാരപാഠത്തിന്റെ ബാധ്യത സ്ത്രീകൾക്കു ചുമക്കേണ്ടി വന്നിട്ടുണ്ട്. സ്ത്രീകൾക്കു മാത്രമായി നടത്തപ്പെടുന്ന ഈ പരിശോധന കൂടുതലും അവരുടെ സമ്മതമില്ലാതെയാണു നടക്കുന്നത്. ലിംഗഭേദം, അധികാര അസമത്വങ്ങൾ എന്നിവയിൽ വേരൂന്നിയതാണ് ഈ പരിശോധന.

പുരുഷന്മാരുടെ ആഗ്രഹങ്ങൾക്കനുസരിച്ച് നിയന്ത്രിക്കാവുന്നതായി സ്ത്രീ ശരീരം മാറപ്പെടുന്നുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. വിവാഹത്തിനു മുൻപു സ്ത്രീകൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് അസ്വീകാര്യമാണ് എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ പരിശോധന പിന്തിരിപ്പനാണെന്നും നിയമത്തിന് അനുസൃതമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പെൺകുട്ടികളുടെ സ്വകാര്യത ലംഘിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ സുപ്രീം കോടതി 2013 മേയിൽ രണ്ടു വിരൽ പരിശോധന നിരോധിച്ചതാണ്. തുടർന്ന്, ലൈംഗികാതിക്രമം സ്ഥിരീകരിക്കുന്നതിന് മെച്ചപ്പെട്ട മെഡിക്കൽ നടപടിക്രമങ്ങൾ നൽകണമെന്ന് സുപ്രീം കോടതി ആവശ്യപ്പെടുകയും ചെയ്തു. അതിജീവിതകൾക്ക‌് അവരുടെ മാനസികവും ശാരീരികവുമായ സമഗ്രതയ്ക്കും അന്തസ്സിനും ഭംഗം വരുത്താത്ത നിയമപരമായ സഹായത്തിന് അർഹതയുണ്ടെന്നും ജഡ്ജിമാർ പ്രഖ്യാപിച്ചു. എന്നാൽ, രാജ്യത്ത് ഇതു നിർബാധം തുടർന്നു. ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണു കേരളത്തിന്റെ അതിർത്തിക്ക് അപ്പുറം കഴിഞ്ഞ വർഷം നടന്നത്.

കന്യകാത്വ പരിശോധന എന്ന കാടത്തം

ആദ്യ ലൈംഗിക ബന്ധത്തിനു ശേഷം കിടക്കവിരിയിൽ രക്തപ്പാടുകൾ തപ്പുന്ന യുവാക്കളെപ്പറ്റി ഡോക്ടര്‍മാര്‍ പലയിടത്തും എഴുതിയിട്ടുണ്ട്. വധു കന്യകയാണെന്ന് ഉറപ്പിക്കാനുളള അവസാന കച്ചിത്തുരുമ്പിനു വേണ്ടി കിടക്കവിരികൾ പരിശോധിക്കുന്നവർ. വിവാഹത്തിനു മുൻപ് വധുവിന്റെ കന്യാകത്വ പരിശോധന ആവശ്യപ്പെടുന്ന കഥാപാത്രങ്ങൾ ഇപ്പോൾ സിനിമയിൽ പോലും പ്രത്യക്ഷപ്പെടാറുമില്ല.

മഹാരാഷ്ട്രയിലെ കഞ്ചർബർട്ട് സമുദായത്തിലാണ് ഇപ്പോഴും നവവധുക്കളുടെ കണ്ണീർ വീഴുന്നത്. കന്യകാത്വ പരിശോധനയിൽ പരാജയപ്പെടുന്ന നിർഭാഗ്യവതികളായ പെൺകുട്ടികൾ ഏറ്റുവാങ്ങേണ്ടി വരുന്നത് കൊടിയ യാതനകളാണ്. വിവാഹരാത്രിയിലുള്ള ലൈംഗികബന്ധത്തിനു ശേഷം കിടക്കവിരിയിൽ രക്തപ്പാടുകൾ കണ്ടില്ലെങ്കിൽ വധു കന്യകയല്ല എന്നു വിധിക്കുന്ന പ്രാകൃത ആചാരം ഇന്നും അവർ പിന്തുടരുന്നു.


 
വിവാഹശേഷം വധുവിനെയും വരനെയും ബന്ധുജനങ്ങൾക്കാപ്പം ലോഡ്ജിലേക്കോ ഹോട്ടലിലേക്കോ അയക്കും. അതിനു മുൻപ് ആയുധങ്ങളൊന്നും വധുവിന്റെ പക്കലില്ലെന്നുറപ്പാക്കാൻ ബന്ധുക്കൾ അവളെ വിവസ്ത്രയാക്കി പരിശോധിക്കും. വരന്റെ കയ്യിൽ നൽകുന്ന വെളുത്ത തുണിയാണ് വധുവിന്റെ കന്യാകത്വം ഉറപ്പിക്കുക. ലൈംഗികബന്ധത്തിനു ശേഷം വധുവിന്റെ രക്തംപൊടിഞ്ഞ തുണി വരന്റെ അമ്മയ്ക്കു കൈമാറണമെന്നാണ് ആചാരം. നവവധുവരൻമാർക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ ബന്ധുക്കളായ ദമ്പതികൾ നവ വധുവരന്മാരുടെ മുന്നിൽ ശാരീരികബന്ധത്തിലേർപ്പെടും.

കഞ്ചര്‍ബട്ട് സമുദായത്തിനു പുറത്തുള്ളവരുമായി സ്ത്രീകള്‍ ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കാനാണ് ഈ കാടത്തമെന്നും പറയപ്പെടുന്നു. കന്യാകത്വ പരിശോധനയിൽ വധു പരാജയപ്പെട്ടാൽ കൊടിയ പീഡനങ്ങളാണ് അവളെ കാത്തിരിക്കുന്നതും. പരാജയപ്പെട്ടാൽ 10000 രൂപ മുതല്‍ 50000 രൂപ വരെ ഗ്രാമമുഖ്യന്‍ പിഴ ചുമത്തും. കൂടാതെ വരന്‍ ആവശ്യപ്പെടുന്ന തുകയും വധുവിന്റെ വീട്ടുകാര്‍ നല്‍കിയേ മതിയാകൂ. അതു നല്‍കിയാലും ആ വധുവിനെ കാത്തിരിക്കുന്നത് കൊടിയ പീഡനങ്ങളാണ്. വരന്റെയും മാതാപിതാക്കളുടെയും ശാരീരികാക്രമണങ്ങള്‍ക്ക് അവള്‍ ജീവിതകാലം മുഴുവന്‍ വിധേയയാകണം. എത്ര ആഴത്തിലുള്ള മുറിവുകളാണ് അവര്‍ ശരീരത്തിലും മനസ്സിലും ഏറ്റുവാങ്ങുന്നതെന്ന് പുറത്തുള്ളവര്‍ക്ക് ഒരിക്കലും മനസ്സിലാവില്ല. ഒരു വാക്കു പോലും മിണ്ടാതെ ആ വേദനകൾ അവൾ ഹൃദയത്തിലും മനസിലും ഏറ്റുവാങ്ങണം.

സേനയും തെറ്റിച്ച ചട്ടം

കോയമ്പത്തൂർ റെഡ്ഫീൽഡ്സിലെ എയർഫോഴ്സ് അഡ്മിനിസ്ട്രേറ്റിവ് കോളജിൽ പരിശീലനത്തിനെത്തിയതാണ് ഛത്തീസ്ഗഡ് സ്വദേശി അമിതേഷ് ഹർമുഖും പരാതിക്കാരിയായ ഡൽഹി സ്വദേശിയും. 2021 ഒക്ടോബറിൽ രാത്രി അമിതേഷ് ഹർമുഖ് പീഡിപ്പിച്ചതായി ഫ്ലൈറ്റ് ലഫ്റ്റനന്റായ യുവതി സിറ്റി പൊലീസിൽ പരാതി നൽകിയതോടെയാണു സംഭവങ്ങളുടെ തുടക്കം. ബാസ്കറ്റ് ബോൾ കളിക്കുമ്പോൾ കാലിനു പരുക്കേറ്റതിനെ തുടർന്ന് വേദനസംഹാരി കഴിച്ച് മുറിയിൽ ഉറങ്ങുമ്പോഴാണ് അമിതേഷ് ഹർമുഖ് പീഡിപ്പിച്ചതെന്നായിരുന്നു പരാതി. എയർഫോഴ്സ് അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടാവാഞ്ഞതിനെ തുടർന്നാണ് യുവതി സിറ്റി പൊലീസ് കമ്മിഷണർ ദീപക് എം.ദാമോറിന് പരാതി നൽകിയത്. തുടർന്ന് പൊലീസ് അമിതേഷിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

എന്നാൽ എയർഫോഴ്സ് അഡ്മിനിസ്ട്രേറ്റിവ് കോളജിനകത്ത് നടന്ന സംഭവമായതിനാൽ പൊലീസിന് അമിതേഷിനെ അറസ്റ്റ് ചെയ്യാൻ അധികാരമില്ലെന്നും കോർട്ട് മാർഷൽ ചെയ്യാൻ ഇയാളെ കമാൻഡിങ് ഓഫിസർക്ക് കൈമാറണമെന്നും എയർഫോഴ്സ് അധികൃതർ കോടതിയെ അറിയിച്ചിരുന്നു. റിമാൻഡ് കാലാവധി കഴിഞ്ഞതിനെ തുടർന്ന് അമിതേഷിനെ മഹിളാ കോടതിയിൽ ഹാജരാക്കിയപ്പോൾ, പരാതിക്കാരിയായ യുവതിയെ എയർഫോഴ്സ് ആശുപത്രിയിൽ 2–ഫിംഗർ ടെസ്റ്റിന് വിധേയമാക്കിയതായും പരാതി പിൻവലിക്കാൻ എയർഫോഴ്സ് അധികൃതർ നിർബന്ധിച്ചതായും പൊലീസ് കോടതിയെ അറിയിച്ചു. സുപ്രീം കോടതി നിരോധിച്ച 2–ഫിംഗർ ടെസ്റ്റിന് വിധേയമാക്കിയത് നിയമ വിരുദ്ധമാണെന്ന് ദേശീയ വനിതാ കമ്മിഷൻ പ്രതികരിച്ചു. നിയമ വിരുദ്ധ നടപടിക്കെതിരെ കമ്മിഷൻ ചെയർപഴ്സൻ രേഖ ശർമ എയർ ചീഫ് മാർഷലിന് കത്തെഴുതി.

ധാർമികമായും തെറ്റ്

സ്ത്രീ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ മാത്രമേ കന്യാചർമം ഛേദിക്കപ്പെടൂ എന്ന വാദത്തെ അടിസ്ഥാനമാക്കിയാണ് 2 വിരൽ പരിശോധന പലപ്പോഴും നടന്നിരുന്നത്. ഇത് ധാർമികമായി തെറ്റാണെന്നു മാത്രമല്ല, വാദം പിഴവുള്ളതുമാണ്. ഒരു സ്ത്രീ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നതു കന്യാചർമത്തിന്റെ അവസ്ഥ നോക്കി മാത്രം നിർവചിക്കാനാവില്ലെന്നും സൈക്കിൾ ചവിട്ടുന്നത് മുതൽ സ്വയംഭോഗം വരെ പല കാരണങ്ങളാൽ കന്യാചർമം കീറാൻ സാധ്യതയുണ്ടെന്നും വിവിധ മെഡിക്കൽ ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

പരുക്കില്ലാത്ത കന്യാചർമം ലൈംഗികാതിക്രമത്തെ തള്ളിക്കളയുന്നില്ലെന്നും തകരാറുള്ള കന്യാചർമം യഥാർഥത്തിൽ മുൻകാലങ്ങളിലെ ലൈംഗിക ബന്ധമല്ല സൂചിപ്പിക്കുന്നതെന്നും ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. ചില സ്ത്രീകൾ കന്യാചർമം ഇല്ലാതെ ജനിക്കുമെന്നതാണ് പൊതുവായി അംഗീകരിക്കപ്പെട്ട ഒരു വസ്തുത. ഒരിക്കൽ ലൈംഗിക അതിക്രമത്തിലൂടെ കടന്നു പോയ അതിജീവിതയെ വീണ്ടും വൈദ്യശാസ്ത്രവും ശിക്ഷിക്കുകയാണെന്നും ആരോഗ്യവിദഗ്ധരും സാമൂഹിക പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു.

യുകെയിലെ ‘കിരാതന്മാർ’

1979 നു മുൻപ്, യുകെയിലെത്തി വിവാഹം കഴിക്കുന്ന മറ്റു രാജ്യങ്ങളിൽനിന്നുള്ള സ്ത്രീകൾ അതിഭീകരമായ വൈദ്യ പരിശോധനകളിലൂടെ കന്യാകാത്വം തെളിയിക്കേണ്ട അവസ്ഥയിലായിരുന്നു. ആ കിരാത നിയമത്തിന് അവസാനം കുറിച്ചത് ഒരു ഇന്ത്യൻ യുവതിയായിരുന്നു. 1979 ജനുവരി 24ന് ഒരു ഇന്ത്യൻ യുവതി ഹീത്രോ വിമാനത്താളത്തിൽ വന്നിറങ്ങി. ഇന്ത്യൻ വംശജനായ തന്റെ പ്രതിശ്രുത വരനെ വിവാഹം കഴിക്കുകയായിരുന്നു ഉദ്ദേശ്യം. അക്കാലത്ത്, ബ്രിട്ടനിലേക്കു പ്രവേശിക്കുന്ന ആളുകൾക്ക് അവരുടെ പ്രതിശ്രുത വരനെ മൂന്നു മാസത്തിനുള്ളിൽ വിവാഹം കഴിക്കുമെങ്കിൽ വീസ ആവശ്യമുണ്ടായിരുന്നില്ല. പക്ഷേ, യുവതിക്ക് കടുത്ത വൈദ്യപരിശോധനയ്ക്ക് വിധേയയാകേണ്ടി വന്നു.

35 വയസ്സുണ്ടായിരുന്ന യുവതി ഇതു വരെ വിവാഹം കഴിക്കാതിരുന്നതിനെപ്പറ്റിയായിരുന്നു ഇമിഗ്രഷൻ ഉദ്യോഗസ്ഥരുടെ സംശയം. ഇവർ വിവാഹിതയാണെന്നും കുട്ടികളുണ്ടെന്നും ആരോപണം ഉയർന്നതോടെ യുവതിയെ 2 വിരൽ പരിശോധനയ്ക്ക് അടക്കം വിധേയയാക്കി. എന്നാൽ, യുവതി ശക്തമായി പ്രതികരിച്ചതോടെ ലണ്ടനിലെ പ്രധാന പത്രങ്ങളുടെ തലക്കെട്ടായി ഈ സംഭവം മാറി. പരിശോധനകൾ നടത്തിയെന്ന് സംശയിക്കുന്ന ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്കെതിരെ ഉടൻ തന്നെ അച്ചടക്ക നടപടിയുമുണ്ടായി.

കന്യകാത്വം തെളിയിക്കാൻ നടത്തുന്ന ക്രൂരത

ഇന്ത്യയിൽ ഇപ്പോഴും കന്യകാത്വ പരിശോധന വ്യാപകമാണ്. ‘കുകാരി കി രസം’ എന്നു വിളിക്കപ്പെടുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ആചാരമുണ്ട്. കന്യാചർമത്തിന്റെ സാന്നിധ്യം കണ്ടെത്താൻ ഒരു നൂൽ ഉപയോഗിക്കുന്നു. അത് കണ്ടെത്തിയില്ലെങ്കിൽ, വധുവിനെ അശുദ്ധയായി കണക്കാക്കുന്നു. കാമുകന്റെ പേര് വെളിപ്പെടുത്താൻ അവളെ പലപ്പോഴും മർദിക്കുകയും പുരുഷ പങ്കാളി പലപ്പോഴും വധുവിന്റെ കുടുംബത്തോട് അധിക പണം നൽകാൻ ആവശ്യപ്പെടുകയും ചെയ്യും.

രാജസ്ഥാനിലെ പ്രാദേശിക ഗോത്രക്കാരായ സാൻസി വിഭാഗം ആദ്യ രാത്രിയിൽ നവദമ്പതികളുടെ കട്ടിലിൽ വെള്ള ഷീറ്റ് വിരിക്കുന്നതാണ് ആചാരം. വരന്റെ വീട്ടുകാർ പിന്നീട് കന്യാചർമം പൊട്ടിയുള്ള രക്തം വിരിയിലുണ്ടോയെന്നു പരിശോധിക്കുന്നു. ചില സന്ദർഭങ്ങളിൽ, ഗ്രാമവാസികൾ സ്ത്രീകളോട് പരിശുദ്ധി സാക്ഷ്യപ്പെടുത്താൻ അഗ്നിപരീക്ഷയ്ക്ക് പോകാൻ ആവശ്യപ്പെടുന്നതായും കണ്ടെത്തിയിരുന്നു. ഇവയൊന്നും ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ പരിധിയിൽ വരാത്തതിനാൽ പോലീസിനും ഒന്നും ചെയ്യാനാവുന്നില്ല.

what is two finger virginity test and why madras high court directed to ban it

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment