visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Uma Thomas , Jo Joseph , A N Radhakrishnan
Uma Thomas , Jo Joseph , A N RadhakrishnanPhoto Credit : Siju Kuriyedam Sreekumar

തെരഞ്ഞെടുപ്പ് ചൂടേറുന്നു; തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർത്ഥി ഉമ തോമസും എൽഡിഎഫ് സ്ഥാനാർഥി ഡോ ജോ ജോസഫും ഇന്ന് നാമ നിർദേശ പത്രിക സമർപ്പിച്ചു

By - Siju Kuriyedam Sreekumar -- Monday, May 09, 2022 , 02:34 PM
കൊച്ചി: തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർത്ഥി ഉമ തോമസും എൽഡിഎഫ് സ്ഥാനാർഥി ഡോ ജോ ജോസഫും ഇന്ന് നാമ നിർദേശ പത്രിക സമർപ്പിച്ചു . ജോ ജോസഫ് രാവിലെ പതിനൊന്നു മണിക്കും ഉമ തോമസ് പതിനൊന്നെ മുക്കാലിനും ആണ് കലക്ടറേട്ടിൽ എത്തി പത്രിക സമർപ്പിച്ചത് . ബിജെപി സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണൻ നാളെ പത്രിക നൽകും. പ്രചാരണതിന് വേഗം കൂട്ടാൻ യുഡിഫ് നേതാക്കളുടെ യോഗം 12മണിക്ക് കൊച്ചിയിൽ ചേർന്നിരുന്നു . ആം ആദ്മി ട്വന്റി ട്വന്റി നിർത്താത്തത് ഗുണം ചെയ്യുമെന്നാണ് യുഡിഫ്ന്റെയും എൽഡിഫ് ന്റെയും പ്രതീക്ഷ . 

തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിൽ രണ്ടാം പിണറായി  സര്‍ക്കാരിന്റെ ആദ്യ വിലയിരുത്തല്‍ ആണ് എന്നാണ്  പൊതുവെ ഉള്ള  സംസാരം . അതിനാൽ ഇടതു പക്ഷത്തിനു ഈ ഉപതിരഞ്ഞെടുപ്പ് നിർണായകമാണ് .  ആദ്യം പത്രിക സമര്‍പ്പിച്ചത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ് ആണ് . സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്, ജോസ് കെ മാണി ,   സി.പി.എം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു  തുടങ്ങിയവര്‍ക്കൊപ്പം എത്തിയാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്. 
Dr. Jo Thomas Giving Nomination Letter
Dr. Jo Thomas Giving Nomination Letter

ഏകദേശം  11.45 ഓടെയാണ് യു.ഡി.എഫ് സ്ഥാനാർഥി ആയ  ഉമാ തോമസ് നാമ നിർദേശ   പത്രിക സമർപ്പിക്കാനെത്തിയത്. ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് , ഹൈബി ഈഡൻ എം.പി എന്നിവരും കൂടെയുണ്ടായിരുന്നു.എൻ.ഡി.എ സ്ഥാനാർഥി എ.എൻ രാധാകൃഷ്ണൻ നാളെയാണ് നാമനിർദേശ പത്രിക സമർപ്പിക്കുക എന്നാണ് അറിയാൻ കഴിഞ്ഞത് 
Uma Thomas Giving Nomination letter
Uma Thomas Giving Nomination letter

സ്ഥാനാര്‍ഥിയെ ആദ്യം  പ്രഖ്യാപിച്ച്  കളം നിറഞ്ഞത് ഉമാ തോമസാണെങ്കിലും അമിത ആത്മവിശ്വാസം ആരുടേയും മുഖത്തോ വാക്കിലോ കാണുന്നില്ല  എന്നതാണ് യാഥാര്‍ഥ്യം.

തങ്ങൾ തൃക്കാക്കരയിൽ  സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നില്ലെന്ന് പ്രഖ്യാപിച്ച് എ.എ.പിയും-ട്വന്റി-20 യും രംഗത്ത് വന്നതോടെ ആ വോട്ടുകള്‍ എങ്ങോട്ട് പോവുമെന്ന് ഉറപ്പിച്ച് പറയാനാവാത്ത അവസ്ഥയിലാണ് മുന്നണികള്‍. ട്വന്റി-20 തൃക്കാക്കര മുന്‍ എം.എല്‍.എ പി.ടി തോമസുമായി വലിയ ഏറ്റ് മുട്ടലുകളിലായിരുന്നു. അതുകൊണ്ട് തന്നെ അവരുടെ വോട്ടുകള്‍ ഉമാ തോമസിന് കിട്ടുമോയെന്നത് ഉറപ്പിച്ച് പറയാനാവാത്ത അവസ്ഥയിലാണ് യുഡിഎഫ്. കഴിഞ്ഞ തവണ 13897 വോട്ടാണ് ട്വന്റി-20 പിടിച്ചെടുത്തത്. ഇത് ആരിലേക്ക് പോവുമെന്നതാണ് നിര്‍ണായകം.
ട്വന്റി-ട്വന്റി ഇടതുസര്‍ക്കാരുമായാണ് ഇപ്പോള്‍ ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നത്. ട്വന്റി-ട്വന്റി പ്രവര്‍ത്തകന്‍ സി.കെ. ദീപുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇടത് എം.എല്‍.എ. പി.വി. ശ്രീനിജനുമായി വലിയ ഏറ്റുമുട്ടലിലാണ് അവര്‍. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ മനംമടുത്ത് ട്വന്റി-ട്വന്റി പ്രസിഡന്റ് സാബു എം. ജേക്കബ് കേരളത്തില്‍ തുടങ്ങാനിരുന്ന വ്യവസായസ്ഥാപനം തെലങ്കാനയിലേക്കു മാറ്റി. അതുകൊണ്ട് തന്നെ ട്വന്റി-ട്വന്റി വോട്ടുകള്‍ തങ്ങളുടെ പെട്ടിയില്‍ വീഴുമെന്ന് ഉറപ്പിക്കാന്‍ ഇടതുപക്ഷത്തിനും സാധിക്കില്ല. എങ്കിലും ജോ ജോസഫിലൂടെ വികസന രാഷ്ട്രീയം പറഞ്ഞ് തൃക്കാക്കര ഇത്തവണ പിടിച്ചെടുത്ത് സെഞ്ച്വറിയടിക്കാമെന്നുള്ള വിശ്വാസത്തിലാണ് എല്‍.ഡി.എഫ്.

ബി.ജെ.പി. സ്ഥാനാര്‍ഥിയായി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണനെ കൂടെ പ്രഖ്യാപിച്ചതോടെ എന്‍.ഡി.എ.യുടെ പ്രവര്‍ത്തനങ്ങളും മണ്ഡലത്തില്‍ വേഗത്തിലായി.

ട്വന്റി ട്വന്റിയുടെ പിന്മാറ്റം യുഡിഎഫുമായുള്ള അഡ്ജസ്റ്റ്മെന്റ്?പിടിയുടെ ആത്മാവ് പൊറുക്കില്ല-പി.വി.ശ്രീനിജൻ

 തൃക്കാക്കരയിൽ ട്വന്റി ട്വന്റിയുടെ പിന്മാറ്റം യൂഡിഎഫുമായുള്ള അഡ്ജസ്റ്റ്മെന്റ് ആണോ എന്ന് സംശയം പ്രകടിപ്പിച്ച് പി വി ശ്രീനിജൻ എം എൽ എ. വി ഡി സതീശന് സാബു ജേക്കബുമായി നല്ല ബന്ധം ഉണ്ട്.അഡ്ജസ്റ്റ്മെന്റ് ഉണ്ടെങ്കിൽ പി ടിയുടെ ആത്മാവ് കോൺഗ്രെസ്സുകാരോട് പൊറുക്കില്ലെന്ന് ശ്രീനിജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

തൃക്കാക്കരയിൽ ട്വൻ്റി ട്വൻ്റിയും മത്സരിക്കില്ല, ആംആദ്മിയുമായി ചേര്‍ന്നെടുത്ത തീരുമാനം

 ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിൽ ട്വൻ്റി ട്വൻ്റിയും മത്സരിക്കില്ല. എഎപി മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്വൻ്റി ട്വൻ്റിയും നിലപാട് അറിയിച്ചത്. നേരത്തെ തൃക്കാക്കരയിൽ മുന്നണികൾക്കെതിരെ ആപ്-ട്വൻ്റി ട്വൻ്റി സംയുക്ത സ്ഥാനാർത്ഥിയുണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന് ഇരു പാര്‍ട്ടികളും തീരുമാനിക്കുകയായിരുന്നു. ആംആദ്മി പാര്‍ട്ടിയുമായി ചേര്‍ന്നാണ് തീരുമാനമെടുത്തതെന്ന് ട്വൻ്റി ട്വൻ്റി ചെയര്‍മാൻ സാബു എം ജേക്കബ് അറിയിച്ചു. അടുത്ത തിരഞ്ഞെടുപ്പിനാണ് പ്രാധാന്യം നൽകുന്നത്. കെ റെയിലും രാഷ്ട്രീയ കൊലപാതകങ്ങളും ഉൾപ്പെടെ കണക്കിലെടുത്ത് തൃക്കാക്കരയിലെ ജനങ്ങൾ ഇത്തവണ വോട്ടു രേഖപ്പെടുത്തും. അണികളുടെയും അനുഭാവികളുടെയും വോട്ട് ആർക്കെന്ന തീരുമാനം ആവശ്യമെങ്കിൽ പതിനഞ്ചാം തീയതി പ്രഖ്യാപിക്കുമെന്നും സാബു എം ജേക്കബ് അറിയിച്ചു.

സംസ്ഥാന ഭരണത്തെ നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പല്ല തൃക്കാക്കരയില്‍ നടക്കുന്നത്. രാഷ്ട്രീയമായി ഒട്ടും പ്രധാന്യമില്ലാത്ത ഉപതെരഞ്ഞെടുപ്പിന്‍റെ മത്സര രംഗത്ത് നിന്നും വിട്ടു നില്‍ക്കാനും സംഘടനാ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് തീരുമാനമെന്ന് ഇരു പാര്‍ട്ടികളും സംയുക്ത വാര്‍ത്താക്കുറിപ്പിലും വ്യക്തമാക്കി. ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ ഈ മാസം 15 ന് കൊച്ചിയിലെത്തും. അന്ന് വൈകിട്ട് കിഴക്കമ്പലത്ത് നടക്കുന്ന മഹാസമ്മേളനം വിജയിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ക്കാണ് ഈ അവസരത്തില്‍ ട്വന്‍റി ട്വന്‍റിയും ആം ആദ്മിയും പ്രധാന്യം നല്‍കുന്നതെന്നും ഇരു പാര്‍ട്ടികളും അറിയിച്ചു.

കേന്ദ്ര സർക്കാരിന്‍റെ വികസ പദ്ധതികൾ ഗുണം ചെയ്യും’; തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്ന് എ എൻ രാധാകൃഷ്ണൻ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ആം ആദ്മി പാർട്ടിയും ഇന്ന് പ്രഖ്യാപിച്ചിരുന്നു. അധികാരത്തിൽ ഇല്ലാത്ത സംസ്ഥാനങ്ങളിൽ സാധാരണ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാറില്ലെന്നാണ് എഎപി വിശദീകരണം. ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ വലിയ ഗുണം ഉണ്ടാകുമെന്ന് കരുതുന്നില്ല. അതേസമയം അടുത്ത നിയമസഭാ, പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ എല്ലാ സീറ്റിലും ആം ആദ്മി പാർട്ടി മത്സരിക്കുമെന്നും എൻ.രാജ വ്യക്തമാക്കി. പൊതുതെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച് വാഗ്ദാനങ്ങൾ നടപ്പാക്കാനാണ് ആം ആദ്മി പാർട്ടിയുടെ ശ്രമം. തൃക്കാക്കരയിൽ ആർക്ക് വോട്ട് ചെയ്യണം എന്ന് അണികളെ പിന്നീട് അറിയിക്കുമെന്നും ഈ മാസം 15ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കേരളം സന്ദർശിക്കുമെന്നും എഎപി നിരീക്ഷൻ പറഞ്ഞു. വിജയസാധ്യത സംബന്ധിച്ച് എഎപി നടത്തിയ സർവേയിൽ അനൂകൂല സൂചനകളല്ല ലഭിച്ചത്. ഈ സാഹചര്യത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്ന കാര്യങ്ങൾക്ക് ഊന്നൽ നൽകാനാണ് തീരുമാനം. തൃക്കാക്കരയിൽ ആർക്കെങ്കിലും പിന്തുണ നൽകണോ എന്ന കാര്യം 15ന് ശേഷം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും എൻ.രാജ പറഞ്ഞു.

തൃക്കാക്കരയിൽ ഇനി രണ്ടു കൂട്ടരുടേയും നീക്കങ്ങൾ കരുതലോടെ

ലിസി ആശുപത്രിയിലെ സ്ഥാനാർത്ഥി പ്രഖ്യാപനം ഒരുപാട് വിവാദങ്ങൾക്ക് വഴിവെച്ചത് നാം കണ്ടതാണ്. തൃക്കാക്കരയിലെ ഓരോ വോട്ടും ഉറപ്പിക്കാനുള്ള സിപിഎംന്റെ കരുനീക്കങ്ങളുടെ ഭാഗമായിരുന്നോ അതിനു പിന്നിലും ? ഡോ ജോസഫ് സഭാ സ്ഥാനാർഥി ആണെന്ന യുഡിഎഫ് ചർച്ചകൾ അവർക്ക് തന്നെ വിനയാവുകയാണ്. ഇത് കോൺഗ്രസ് തിരിച്ചറിയുകയാണ്. അതുകൊണ്ട് തന്നെ ഡോ ജോ ജോസഫിനെ ഇനി സഭാ സ്ഥാനാർത്ഥിയായി അവർ ചർച്ചയാക്കില്ല. സഭയ്ക്ക് സ്ഥാനാർത്ഥി നിർണ്ണായത്തിൽ പങ്കില്ലെന്നും സഭയെ സിപിഎം ദുരുപയോഗപ്പെടുത്തിയെന്നുമുള്ള നിലപാടിലേക്ക് അവർ കാലം മാറ്റി ചവിട്ടും. കർദിനാൾ ആലഞ്ചേരിയെ അടക്കം വിമർശിക്കുന്നത് ഒഴിവാക്കും.

ക്രൈസ്തവർക്ക് നിർണ്ണായക സ്വാധീനം തൃക്കാക്കരയിലുണ്ട്. എന്നാൽ ക്രൈസ്തവ സഭ തന്നെ രണ്ടു തട്ടിലാണ്. ഇതിന്റെ സാധ്യതകളാണ് ഇടതുപക്ഷം പരീക്ഷിക്കാൻ ശ്രമിച്ചത്. ഔദ്യോഗിക പക്ഷം എന്നും യുഡിഎഫ് അനുലൂകലരാണ്. അത് മാറിയെന്ന് സ്ഥാപിക്കാനായിരുന്നു സിപിഎം ശ്രമം. തൃക്കാക്കരയിൽ ക്രൈസ്തവർക്കപ്പുറത്തുള്ള വോട്ട് ബാങ്കിൽ കോൺഗ്രസും കണ്ണുവച്ചു. എന്നാൽ മധ്യകേരളത്തിൽ കോൺഗ്രസിന് ത് ഗുണം ചെയ്യില്ല. ഈ സാഹചര്യത്തിലാണ് സഭയിലെ കരുതലോടെ നീങ്ങാനുള്ള കോൺഗ്രസ് തീരുമാനം. ജോ ജോസഫ് സഭാ സ്ഥാനാർത്ഥിയാണെന്ന വാദം കോൺഗ്രസ് ഒരിടത്തും ഇനി ഉയർത്തില്ല.

തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച വിവാദങ്ങൾ കൊഴുക്കുന്നതിനിടെ കത്തോലിക്കാ സഭയെ വിവാദത്തിലേക്കു വലിച്ചിഴയ്ക്കരുതെന്ന അഭിപ്രായവുമായി മുതിർന്ന കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും ഡൊമിനിക് പ്രസന്റേഷനും രംഗത്ത് വന്നിരുന്നു. രമേശിന്റെ അഭിപ്രായം കോൺഗ്രസ് നേതൃത്വം പെട്ടെന്ന് ഉൾക്കൊണ്ടു. തിരുത്തലുകളും വരുത്തി. അതിനിടെ എൽഡിഎഫ് ചെലവിൽ സഭാ നേതൃത്വത്തെ അപമാനിക്കാനാണു പ്രതിപക്ഷം ശ്രമിക്കുന്നതെന്നു മന്ത്രി പി.രാജീവ് ആരോപിച്ചിരുന്നു. അതേസമയം, മന്ത്രി പി.രാജീവാണ് എൽഡിഎഫ് സ്ഥാനാർത്ഥി സഭയുടെ സ്ഥാനാർത്ഥിയാണെന്നു വരുത്തിത്തീർക്കാൻ സഭയുടെ വേദി ദുരുപയോഗിച്ചതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു.

രമേശ് ചെന്നിത്തലയാണ് ഇതിൽ നിർണ്ണായക ഇടപെടൽ നടത്തിയത്. സഭയെ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കരുത്. സഭ എൽഡിഎഫ് സ്ഥാനാർത്ഥിയെ നിശ്ചയിക്കുമെന്നു കരുതുന്നില്ല. നിക്ഷിപ്ത താൽപര്യക്കാരുടെ വെറും പ്രചാരണം മാത്രമാണത്. കത്തോലിക്കാ സഭ ജനാധിപത്യവും മതനിരപേക്ഷതയും ഉയർത്തിപ്പിടിക്കുന്ന വിശാല ചിന്താഗതിയുള്ള സഭയാണ്. അവർ ഒരിക്കലും ഒരു സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ ഇടപെടുമെന്ന വിശ്വാസം ഞങ്ങൾക്കില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു. പിന്നാലെ കെപിസിസിയും രംഗത്തു വന്നു. ഡോ. ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥി ആണെന്ന് കോൺഗ്രസ് പറഞ്ഞിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചു കഴിഞ്ഞു. കത്തോലിക്കാ സഭയുടെ സ്ഥാനാർത്ഥിയാണെന്ന് വരുത്തിത്തീർക്കാൻ സിപിഎം ശ്രമിക്കുകയാണ്. ഇക്കാര്യത്തിൽ രമേശ് ചെന്നിത്തലയും ഞാനും പറഞ്ഞത് ഒരേ കാര്യമാണെ്ന്ന് സുധാകരൻ വിശദീകരിച്ചു.


തൃക്കാക്കരയിൽ രാഷ്ടീയ പോരാട്ടത്തിനാണു ഞങ്ങൾ തയാറായത്. പക്ഷേ, സിപിഎം രാഷ്ടീയ പോരാട്ടത്തിനു തയാറല്ല. രാഷ്ട്രീയ മത്സരത്തിനു ഞാൻ സിപിഎമ്മിനെ വെല്ലുവിളിക്കുകയാണ്. അവർക്ക് അതിനു കഴിയുമായിരുന്നെങ്കിൽ നേരത്തെ നിശ്ചയിച്ച കെ.എസ്.അരുൺ കുമാറിനെയാണു സ്ഥാനാർത്ഥിയാക്കേണ്ടിയിരുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം ‘കൊല’ റെയിലിനുള്ള താക്കീതാകുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു. ബ്രൂവറി അഴിമതി അടക്കം ഇനി തൃക്കാക്കരയിൽ യുഡിഎഫ് ചർച്ചയാക്കും.

അതിനിടെ ലിസി ആശുപത്രിയിലെ പത്ര സമ്മേളനത്തെ സിപിഎം ന്യായീകരിക്കുന്നുണ്ട്. എൽഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതു ലെനിൻ സെന്ററിലാണ്. തീരുമാനം പ്രഖ്യാപിച്ചശേഷം ഞങ്ങൾ ആശുപത്രിയിൽ ഡോക്ടറെ അറിയിക്കാൻ ചെന്നപ്പോൾ അവരാണ് ഞങ്ങളോട് ഇരിക്കാൻ പറഞ്ഞത്. സ്വന്തം സ്ഥാപനത്തിലെ ഡോക്ടർക്കു ലഭിച്ച അംഗീകാരത്തിൽ സന്തോഷം തോന്നി ആശുപത്രി ഡയറക്ടറായ ഫാ. പോൾ കരേടൻ ഡോക്ടർക്കു പൂച്ചെണ്ടു നൽകി സംസാരിച്ചതിൽ എന്താണു തെറ്റ്? വൈദികൻ എന്ന നിലയിലല്ല, ആശുപത്രി ഡയറക്ടർ എന്ന നിലയിലാണ് അദ്ദേഹം ഡോ.ജോയെക്കുറിച്ചു സംസാരിച്ചതെന്ന് മന്ത്രി രാജീവ് പറയുന്നു.

സിപിഎം ജില്ലാ സെക്രട്ടറിയും മന്ത്രി രാജീവും തമ്മിലുള്ള തർക്കമാണ് ഈ അവസ്ഥയിൽ സിപിഎമ്മിനെ എത്തിച്ചത് എന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. സഭയിൽ ഒരു വിഭാഗം സഭയുടെ സ്ഥാനാർത്ഥിയല്ല എന്നു പറഞ്ഞു രംഗത്തു വന്നു. ഞങ്ങൾ അതിൽ കക്ഷി പിടിച്ചില്ല. വാ തുറന്നാൽ വിഷം മാത്രം തുപ്പുന്ന പി.സി.ജോർജിനെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചിട്ടു വന്നയാളെയാണോ സിപിഎം സ്ഥാനാർത്ഥിയാക്കേണ്ടത്? ബിജെപി പ്രസിഡന്റ് ജെ.പി.നഡ്ഡയെ സന്ദർശിച്ചു തിരിച്ചെത്തിയ ജോർജ് പറഞ്ഞതു തൃക്കാക്കരയിൽ ബിജെപിക്കു കാര്യമായ വോട്ടു കിട്ടില്ലെന്നാണ്. എന്നിട്ട് എൽഡിഎഫ് സ്ഥാനാർത്ഥി സ്വന്തം പയ്യനാണെന്നു പറയുന്നു. അതിന്റെ അർഥമെന്താണ് എന്നും സതീശൻ ചോദിക്കുന്നു.

സഭയുടെ പേരിൽ രാഷ്ട്രീയക്കളി നടത്താനുള്ള ശ്രമത്തിലാണ് മുന്നണികൾ. സഭയിൽത്തന്നെയുള്ള ഉൾപ്പിരിവുകൾ പോലും രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കാനാണ് ശ്രമം. ഇടതുസ്ഥാനാർത്ഥിയായി ഒരാളുടെ പേര് ഉയർന്നുവരുകയും ചുവരെഴുത്തുകൾക്കിടെ അദ്ദേഹത്തെ മാറ്റുകയും ചെയ്തപ്പോൾമുതൽ വരാൻപോകുന്ന സ്ഥാനാർത്ഥി സഭയുടെ ആളായിരിക്കുമെന്ന പ്രചാരണം ശക്തമായി. സഭയുടെ ആളെന്ന് മറ്റുള്ളവർ പറയുന്നതിൽ ഗൂഢമായി സന്തോഷിച്ച ഇടതുപക്ഷം പിന്നെയാണ് അതിലെ കുരുക്ക് മനസ്സിലാക്കിയത്. സഭയുടെ ആളായി മുദ്രകുത്തപ്പെട്ടാൽ അത് മറ്റു വോട്ടുകൾ നഷ്ടപ്പെടുന്നതിന് ഇടയാക്കുമോ എന്ന ചിന്തയുണ്ടായി. സഭയിലെ ഒരുവിഭാഗം ആദ്യം എതിർപ്പുമായി വന്നതും പിന്നാലെ സഭാനേതൃത്വംതന്നെ പ്രസ്താവനയുമായി വന്നതും ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കി.


ഇടതുസ്ഥാനാർത്ഥിയെ വിവാദത്തിൽനിർത്തി വോട്ടുകളുടെ ഏകീകരണം യു.ഡി.എഫും ആദ്യം ലക്ഷ്യംവെച്ചിരുന്നു. അതിന് ഉപകരിക്കുംവിധമുള്ള വാക്പ്രയോഗമാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശനിൽനിന്ന് ആദ്യം ഉണ്ടായത്. എന്നാൽ, രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുന്നതിലുള്ള പ്രതിഷേധം വ്യക്തമാക്കി സഭതന്നെ വന്നതോടെ യു.ഡി.എഫിനും കളംമാറ്റിച്ചവിട്ടേണ്ടിവന്നു.

പിടി തോമസിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന തൃക്കാക്കര നിയോജകമണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് 31നാണ്. മെയ് നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. മെയ് പതിനൊന്ന് വരെ നാമനിർദ്ദേശപത്രിക സമർപ്പിക്കാം, 12-നാണ് പത്രികകളുടെ സൂക്ഷമപരിശോധന. 16 വരെ പത്രിക പിൻവലിക്കാനും സമയം അനുവദിക്കും. ജൂണ് മൂന്നിന് വോട്ടെണ്ണൽ നടക്കും. യുഡിഎഫിന്റെ ഉറച്ച മണ്ഡലമായിട്ടാണ് തൃക്കാക്കര എന്നാണ് പൊതുവിലയിരുത്തലെങ്കിലും ഇക്കുറി കടുത്ത മത്സരം തന്നെ നടക്കാനാണ് സാധ്യത.

രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം നടക്കുന്ന ആദ്യത്തെ ഉപതെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേത്. ഈ തെരഞ്ഞെടുപ്പ് ജയിക്കാനായാൽ നിയമസഭയിലെ എൽഡിഎഫ് അംഗബലം നൂറാവും. നൂറ് സീറ്റുകളോടെ സർക്കാരിന്റെ ഒന്നാം വാർഷികം ആഘോഷിക്കാനുള്ള സുവർണാവസരമായിട്ടാണ് സിപിഎം തെരഞ്ഞെടുപ്പിനെ കാണുന്നത്. അതേസമയം സിൽവർ ലൈൻ വിഷയം വലിയ ചർച്ചയായ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് എന്നതും രാഷ്ട്രീയമായ വെല്ലുവിളിയായി സർക്കാരിന് മുന്നിലുണ്ട്.

Uma Thomas and Dr.Jo Joseph Submit Nomination Letter For Thrikkakkara By Election

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment