visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Cricket

Home / Sports/ Cricket
Australia Won T20 World Cup
Australia Won T20 World CupPhoto Credit : From Social Media

ട്വന്റി20 ലോകകപ്പിൽ ന്യൂസീലൻഡിനെ തോൽപ്പിച്ച് ഓസ്ട്രേലിയയ്ക്ക് കന്നി കിരീടം

By - Siju Kuriyedam Sreekumar -- Monday, November 15, 2021 , 12:42 AM


ദുബായ്∙ ട്വന്റി20 ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ കണ്ടെത്തി വെല്ലുവിളിച്ചിട്ടും ഓസീസിനു മുന്നിൽ ന്യൂസീലൻഡ് രക്ഷപ്പെട്ടില്ല. ഈ ലോകകപ്പിൽ ഏറ്റവും നിർണായകമായി മാറിയ ടോസ് മുതൽ ഭാഗ്യം കൂടി കൂട്ടിനെത്തിയതോടെ ഓസ്ട്രേലിയയ്ക്ക് കന്നി ട്വന്റി20 ലോകകപ്പ് കിരീടം. ആവേശകരമായ ഫൈനലിൽ ന്യൂസീലൻഡിനെ എട്ടു വിക്കറ്റിനാണ് ഓസീസ് വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 172 റൺസ്. മറുപടി ബാറ്റിങ്ങിൽ ഓസീസ് ഏഴു പന്തും എട്ടു വിക്കറ്റും ബാക്കിയാക്കി വിജയം പിടിച്ചെടുത്തു. കന്നി ട്വന്റി20 ലോകകപ്പ് കിരീടം ലക്ഷ്യമിട്ടെത്തിയ ന്യൂസീലൻഡിനെ വീഴ്ത്തി ഓസീസിന് കന്നിക്കിരീടം!

ദുബായിൽ തുടർച്ചയായ 10–ാം രാത്രി മത്സരത്തിലാണ് ചെയ്സിങ് ടീം ജയിക്കുന്നത്. തകർപ്പൻ അർധസെഞ്ചുറികളുമായി ഓസീസിന്റെ ചെയ്സിങ് അനായാസമാക്കിയ മിച്ചൽ മാർഷ്, ഓപ്പണർ ഡേവിഡ് വാർണർ എന്നിവരാണ് കിരീടവിജയത്തിന്റെ നട്ടെല്ലായത്. ഓസീസിന്റെ ടോപ് സ്കോറർ കൂടിയായ മാർഷ് 50 പന്തിൽ 77 റൺസുമായി പുറത്താകാതെ നിന്നു. നാലു സിക്സും ആറു ഫോറും ഉൾപ്പെടുന്നതാണ് മാർഷിന്റെ ഇന്നിങ്സ്. വാർണർ 38 പന്തിൽ നാലു ഫോറും മൂന്നു സിക്സും സഹിതം 53 റണ്‍സെടുത്തു.
സ്കോർ ബോർഡിൽ വെറും 15 റൺസ് മാത്രമുള്ളപ്പോൾ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെ നഷ്ടമായ ഓസീസിന് രണ്ടാം വിക്കറ്റിൽ വാർണർ – മാർഷ് സഖ്യം പടുത്തുയർത്തിയ സെഞ്ചുറിയുടെ വക്കോളമെത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് ബലമായത്. വെറും 59 പന്തിൽനിന്ന് ഇരുവരും അടിച്ചുകൂട്ടിയത് 92 റൺസ്! വെറും 31 പന്തിൽനിന്ന് 50 കടന്ന മിച്ചൽ മാർഷ്, ട്വന്റി20 ലോകകപ്പ് ഫൈനലുകളിലെ വേഗമേറിയ അർധസെഞ്ചുറിയെന്ന നേട്ടവും സ്വന്തമാക്കി. ഇതേ മത്സരത്തിൽ 32 പന്തിൽ അർധസെഞ്ചുറി പിന്നിട്ട കിവീസ് ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ റെക്കോർഡാണ് മാർഷ് ‘അടിച്ചെടുത്തത്’. ഈ മത്സരത്തിൽ 34 പന്തിൽ 50 കടന്ന വാർണർ പട്ടികയിൽ അഞ്ചാമതുണ്ട്.

ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഏഴു പന്തിൽ അഞ്ച് റൺസെടുത്ത് പുറത്തായി. ഗ്ലെൻ മാക്സ്‌വെൽ 18 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 28 റൺസുമായി പുറത്താകാതെ നിന്നു. പിരിയാത്ത മൂന്നാം വിക്കറ്റിൽ മാർഷ് – മാക്സ്‌വെൽ സഖ്യം വെറും 39 പന്തിൽനിന്ന് അടിച്ചുകൂട്ടിയത് 66 റൺസ്.

ടൂർണമെന്റിലുടനീളം കിവീസിന്റെ കുതിപ്പിന് ഇന്ധനമായ സ്പിന്നർ ഇഷ് സോധി, പേസ് ബോളർ ടിം സൗത്തി തുടങ്ങിയവർ കൂട്ടത്തോടെ നിരാശപ്പെടുത്തിയതാണ് അവർക്ക് വിനയായത്. സോധി മൂന്ന് ഓവറിൽ വഴങ്ങിയത് 40 റൺസ്. ടിം സൗത്തി 3.5 ഓവറിൽ 43 റൺസും വഴങ്ങി. രണ്ടു പേർക്കും വിക്കറ്റൊന്നും ലഭിച്ചില്ല. അതേസമയം, നാല് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത ട്രെന്റ് ബോൾട്ടിന്റെ പ്രകടനം ശ്രദ്ധേയമായി.

∙ കരുത്തായി വില്യംസൻ

നേരത്തെ, ഈ ലോകകപ്പിലെ തന്റെ ഏറ്റവും മികച്ച ഇന്നിങ്സ് കലാശപ്പോരാട്ടത്തിനായി കാത്തുവച്ച നായകൻ കെയ്ൻ വില്യംസന്റെ മികവിലാണ് ന്യൂസീലൻഡ് മികച്ച സ്കോറിലെത്തിയത്. ട്വന്റി20യിലെ തന്റെ കന്നി സെഞ്ചുറി 15 റൺസിനു നഷ്ടമായെങ്കിലും, ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തെ തീപിടിപ്പിച്ച വില്യംസന്റെ മികവിൽ ഓസ്ട്രേലിയയ്ക്കു മുന്നിൽ കിവീസ് ഉയർത്തിയത് 173 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് 172 റൺസെടുത്തത്. ട്വന്റി20 ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ കൂടിയാണിത്. 2016ലെ ലോകകപ്പ് ഫൈനലിൽ കൊൽക്കത്തയിൽ ഇംഗ്ലണ്ടിനെതിരെ ആറു വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്ത വെസ്റ്റിൻഡീസിന്റെ റെക്കോർഡാണ് കിവീസ് മറികടന്നത്.

ട്വന്റി20 ലോകകപ്പ് ഫൈനലുകളിലെ ഉയർന്ന വ്യക്തിഗത സ്കോറെന്ന വെസ്റ്റിൻഡീസ് താരം മർലോൺ സാമുവൽസിന്റെ റെക്കോർഡിന് ഒപ്പമെത്തിയ വില്യംസൻ, 85 റൺസെടുത്ത് പുറത്തായി. 48 പന്തിൽ 10 ഫോറും മൂന്നു സിക്സും ഉൾപ്പെടുന്നതാണ് വില്യംസന്റെ ഇന്നിങ്സ്. കളത്തിലിറങ്ങി ആദ്യ 19 പന്തിൽ 18 റൺസ് മാത്രം നേടിയ വില്യംസൻ, അടുത്ത 29 പന്തിൽനിന്ന് അടിച്ചുകൂട്ടിയത് 67 റൺസ്!

ഓസീസ് ബോളർമാരിൽ വില്യംസന്റേത് ഉൾപ്പെടെ മൂന്നു വിക്കറ്റ് പിഴുത ജോഷ് ഹെയ്സൽവുഡിന്റെ പ്രകടനവും ശ്രദ്ധേയമായി. നാല് ഓവർ ബോൾ ചെയ്ത ഹെയ്സൽവുഡ് 16 റൺസ് മാത്രം വഴങ്ങിയാണ് മൂന്നു വിക്കറ്റ് പിഴുത്തത്. കൂറ്റൻ സ്കോറിലേക്ക് നീങ്ങിക്കൊണ്ടിരുന്ന കിവീസിനെ 17–ാം ഓവറിൽ ഗ്ലെൻ ഫിലിപ്സ്, വില്യംസൻ എന്നിവരെ പുറത്താക്കി ഹെയ്സൽവുഡാണ് പിടിച്ചുകെട്ടിയത്.

ഓപ്പണർ മാർട്ടിൻ ഗപ്ടിൽ (35 പന്തിൽ 28), ഡാരിൽ മിച്ചൽ (എട്ടു പന്തിൽ 11), ഗ്ലെൻ ഫിലിപ്സ് (17 പന്തിൽ 18) എന്നിവരാണ് കിവീസ് നിരയിൽ പുറത്തായ മറ്റുള്ളവർ. ജിമ്മി നീഷം ഏഴു പന്തിൽ 13 റൺസോടെയും ടിം സീഫർട്ട് ആറു പന്തിൽ എട്ടു റൺസോടെയും പുറത്താകാതെ നിന്നു. പിരിയാത്ത അഞ്ചാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത് 13 പന്തിൽ 24 റൺസ്. മൂന്നാം വിക്കറ്റിൽ 37 പന്തിൽനിന്ന് 68 റൺസ് കൂട്ടിച്ചേർത്ത വില്യംസൻ – ഫിലിപ്സ് സഖ്യമാണ് കിവീസ് ഇന്നിങ്സിന്റെ നട്ടെല്ലായത്.

ഓസീസിനായി കൂടുതൽ തിളങ്ങിയത് നാല് ഓവറിൽ 16 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് പിഴുത ജോഷ് ഹെയ്‍സൽവുഡ് തന്നെ. നാല് ഓവറിൽ 26 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത ആദം സാംപയുടെ പ്രകടനവും ശ്രദ്ധേയമായി. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും നാല് ഓവറിൽ 27 റൺസ് മാത്രം വഴങ്ങിയ പാറ്റ് കമ്മിൻസിന്റെ പ്രകടനവും ശ്രദ്ധേയമായി. മിച്ചൽ സ്റ്റാർക്ക് നാല് ഓവറിൽ 60 റൺസ് വഴങ്ങി.



LEAVE A REPLY

Security code:

COMMENTS

Be the first to comment