visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Economic Recession Or Mess

Home / Finance/ Economic Recession Or Mess
Pinarayi and kerala map
Pinarayi and kerala map

കേന്ദ്രം തരുന്നത് 2022ൽ തീരും, കടം കയറി കേരളം; ഇനി എങ്ങനെ മുന്നോട്ടു പോകും?

By - Siju Kuriyedam Sreekumar -- Saturday, December 04, 2021 , 08:59 AM


കേരളത്തിന്റെ സാമ്പത്തിക ഭാവി എങ്ങോട്ടാണ്? സാമ്പത്തിക വിദഗ്ധർ തന്നെ പരസ്പരം ചോദിക്കുന്ന ചോദ്യമാണിത്. കഴിഞ്ഞ ദിവസം ശമ്പളവും പെൻഷനും വിതരണം നൽകാൻ 3,500 കോടി രൂപയാണ് സർക്കാർ കടമെടുത്തത്. സാധാരണ 6% പലിശയ്ക്കാണ് പണം കടമെടുക്കുന്നതെങ്കിൽ ഇപ്രാവശ്യം പണം ലഭിച്ചത് 7.06% പലിശയ്ക്കാണ്. റിസർവ് ബാങ്കു വഴി പൊതുവിപണിയിൽനിന്നാണ് പലിശയ്ക്കെടുത്തത്. കേരളത്തിന്റെ പൊതുകടം ഇപ്പോൾ നാലു ലക്ഷം കോടിക്കു മുകളിലാണ്.  ആളോഹരി കടം ഒരു ലക്ഷത്തിന് മുകളിൽ. ജനിക്കാനിരിക്കുന്ന കുട്ടിക്കു പോലും ഒരു ലക്ഷത്തിനു മേൽ കടം എന്ന സാഹചര്യം.

സംസ്ഥാനത്തിന്റെ മൊത്തം വാർഷിക വരുമാനത്തിന്റെ 18.35% തുക പലിശ മാത്രം നൽകാനായി ചെലവഴിക്കേണ്ടി വരുന്നു. 100 രൂപ വരുമാനം ലഭിച്ചാൽ 18.35 രൂപ സംസ്ഥാനത്തിന്റെ കടബാധ്യതയുടെ പലിശയായി അടയ്ക്കേണ്ട അവസ്ഥ. ശമ്പളത്തിനും പെൻഷനും 48.46% ബാക്കിയുള്ള 33.19%ൽ നിന്നു വേണം ബാക്കി ദൈനം ദിന പ്രവർത്തനങ്ങളും വികസന പ്രവർത്തനങ്ങളും നടത്താൻ.

നികുതി വരുമാനത്തിൽ അടിക്കടിയുണ്ടാകുന്ന ഇടിവും റവന്യൂ ചെലവിലെ വർധനയും സംസ്ഥാന രൂപീകരണത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് വിരൽ ചൂണ്ടുന്നു. കോവിഡ് പ്രതിസന്ധിയും സാമ്പത്തിക സ്ഥിതിയുടെ നട്ടെല്ലു തകർത്തതോടെ ധനകാര്യം തൊട്ടാൽ പൊള്ളുന്ന സ്ഥിതിയിലും. 
കഴിഞ്ഞ ധനമന്ത്രി അദ്ദേഹത്തിന്റെ എല്ലാ ബജറ്റിലും 30% നികുതി വളർച്ച ലക്ഷ്യമിട്ടു. പക്ഷേ നികുതി പിരിവിൽ കാര്യമായ വർധനയുണ്ടായില്ല. നികുതി പിരിവ് കാര്യക്ഷമമായില്ലെന്നർഥം. ഇതിനു കാരണമായെന്ന് വിദഗ്ധർ വിലയിരുത്തുന്ന ഒരു കാര്യം, കേന്ദ്രത്തിൽനിന്ന് ജിഎസ്ടി നഷ്ടപരിഹാരം കിട്ടുമെന്നുള്ളതിനാൽ സാമ്പത്തിക പ്രതിസന്ധിയുണ്ടാകില്ലെന്ന ചിന്തയിൽ നികുതിപിരിവിൽ ഉണ്ടായ ഉദ്യോഗസ്ഥ ഉഴപ്പാണ്. ഇൗ ഉഴപ്പിലൂടെ ഒരുവശത്ത് നികുതി വെട്ടിപ്പുകാരും കരിഞ്ചന്തക്കാരും തഴച്ചു വളരുന്നു. 
‘‘നികുതി പിരിവ് ഗണ്യമായി കുറയുകയും വരുമാന വർധന കേവലം പത്തു ശതമാനത്തിൽ താഴെയാവുകയും ചെയ്തു. എന്നാൽ നമ്മുടെ നാട്ടിലെ സ്വാഭാവിക വിലക്കയറ്റവും റവന്യു ചെലവും 30 ശതമാനത്തോളം  അധികരിച്ചു. ആനുപാതികമായ നികുതി വരുമാന വർധന ഉണ്ടായില്ല.  ഇത് കൃത്യമായി പരിശോധിക്കപ്പെട്ടതുപോലുമില്ല. നികുതി വരുമാനം വർധിപ്പിക്കുന്നതിനു നടപടികളും കാര്യമായി ഉണ്ടായില്ല.’’ –നികുതി വകുപ്പിലെതന്നെ ഉന്നത ഉദ്യോഗസ്ഥന്റെ വിലയിരുത്തലാണിത്. 

കേന്ദ്രം തരുന്ന തുക അടുത്തവർഷംവരെ; അതിനു ശേഷം? 

കേന്ദ്രസർക്കാർ ജിഎസ്ടി‌ നടപ്പാക്കിയിട്ട് അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്. നികുതി വരുമാനത്തിന്റെ അടിസ്ഥാന വളർച്ചാ നിരക്കായ 15 ശതമാനത്തിൽ താഴെ മാത്രമേ സംസ്ഥാനത്തിന് നികുതി പിരിച്ചെടുക്കാനാകുന്നുവെങ്കിൽ 15 ൽ എത്രയാണോ പിരിച്ചുകിട്ടുന്നത് അതിന് ബാക്കി തുകയാണ് കേന്ദ്രം തന്നുകൊണ്ടിരിക്കുന്നത്. അത് അഞ്ചുവർഷം തരുമെന്നാണ് വ്യവസ്ഥ. ഇൗ കോംപൻസേഷൻ സമ്പ്രദായം 2022 ആദ്യ പാദത്തോട് കൂടി അവസാനിക്കും.  
ജിഎസ്ടി  നടപ്പാക്കിയ ശേഷം 2017–18ൽ സാമ്പത്തിക വർഷത്തിൽ 9 മാസത്തെ നഷ്ടപരിഹാരവിഹിതമായി 2,102 കോടി രൂപയും 2018–19ൽ 3,532 കോടിയും 2019–20ൽ 8,111 കോടിയും 2020–21ൽ 914 കോടിയുമാണ് കേന്ദ്രസർക്കാർ നൽകിയത്. ഏറ്റവും ഒടുവിൽ കോവിഡ് പ്രതിസന്ധി മറികടക്കാൻ 13,000 കോടി വായ്പയെടുക്കാനും അനുമതി നൽകി.

ഇൗ വായ്പയിൽ ഒരു വിഹിതം കേന്ദ്രം അടയ്ക്കുന്നതാണ് പാക്കേജ്. ഇതിനിടയിൽ  ധനകാര്യ കമ്മീഷന്റെ ഗ്രാന്റ് 15,000 കോടിയോളം കിട്ടി. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി, വായ്പാപരിധി 3 ശതമാനത്തിൽനിന്നും അഞ്ചാക്കി കേന്ദ്രം  ഉയർത്തി നൽകി അതുകൊണ്ടാണ് ഇപ്പോൾ ശമ്പളത്തിനും മറ്റുമായി വായ്പയെടുക്കാൻ തടസ്സമൊഴിവായത്. 


വീഴ്ചയുടെ വഴികൾ 

ജിഎസ്ടി നടപ്പാക്കുമ്പോൾ കേരളത്തിലെ സാമ്പത്തിക വിദഗ്ധർ വിലയിരുത്തിയത് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനായിരിക്കും ഏറ്റവും ഗുണം ലഭിക്കുകയെന്നതാണ്.  എവിടെയാണോ വിറ്റഴിക്കപ്പെടുന്നത് അവിടെ നികുതി ലഭിക്കുന്ന സംവിധാനമാണ് ജിഎസ്ടി വിഭാവനം ചെയ്തത് എന്നതിനാൽ കേരളം ഏറെ പ്രതീക്ഷിച്ചു. കേരളത്തിൽ എല്ലാം പുറത്തു നിന്നുവരുന്നു കേരളം എല്ലാം വാങ്ങുന്നു. അപ്പോൾ നികുതി വരുമാനം കേരളത്തിന് കാര്യമായി ലഭിക്കേണ്ടതാണെന്ന് ലളിതമായ സാമ്പത്തികസൂത്രം. പക്ഷേ എന്തുകൊണ്ട് കേരളത്തിനത് ലഭിക്കുന്നില്ലെന്ന ചോദ്യമാണ് പ്രസക്തമാകുന്നത്. 
30% നികുതി പിരിവ് ലക്ഷ്യമിട്ട കേരളത്തിന് ഇതുവരെ 10% തൊടാനായില്ലെന്നതാണ് പ്രശ്നം. കോവിഡ് വരുന്നതിന് മുൻപും ഇതായിരുന്നു സ്ഥിതി. കോവിഡ് വന്നതിനു ശേഷം അതിനെ പ്രതിയാക്കാമെങ്കിലും ഇനി വരുന്ന കാലത്തിനനുസരിച്ച് നികുതി വർധനവിനും പുതിയ വഴികൾ തേടിയേപറ്റൂ. കേരളത്തിലെ വില സൂചിക പ്രകാരം 2012ൽ 100 രൂപയായിരുന്നത് ഇപ്പോൾ 170 ആയി. ഏകദേശം 70 ശതമാനത്തോളം വിലവർധനയുണ്ടായി. ഇതിന് ആനുപാതികമായി നികുതിയും ലഭ്യമാകേണ്ടതാണ്. അല്ലെങ്കിൽ നികുതി ചോർച്ച അടച്ചേ മതിയാകുവെന്ന തീരുമാനത്തിലാണ് പുതിയ ധനമന്ത്രി കെ.എൻ.ബാലഗോപാൽ. അതിനായി ഉദ്യോഗ്ഥതലത്തിലെ വീഴ്ചകൾ സസൂക്ഷ്മം നിരീക്ഷിച്ചുവരുകയുമാണ് അദ്ദേഹം. 

മാറ്റം തുടങ്ങേണ്ടത് എവിടെനിന്ന്?

ലോക രാജ്യങ്ങൾ നടപ്പിലാക്കി വിജയിപ്പിച്ച ജിഎസ്ടി  എന്ന വിപുലമായ  നികുതിഘടന തിടുക്കത്തിലും ആവശ്യമായ ചർച്ചകൾ നടത്താതെയും കേന്ദ്രസർക്കാർ നടപ്പിലാക്കിയതാണെങ്കിലും ഈ നികുതി നിയമം ഫലപ്രദമായി നടപ്പിലാക്കി സംസ്ഥാനത്തിന് പ്രയോജനകരമാക്കാൻ സർക്കാരിനായില്ല. ജിഎസ്ടി വന്ന് 5–ാം വർഷത്തിലേക്ക് കടക്കുന്നു. അതിനനുസരിച്ച് വകുപ്പിൽ കാതലായ മാറ്റങ്ങൾ ഒന്നും കൊണ്ടുവരുവാൻ ഇതുവരെ സാധിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിന്റെ 80 ശതമാനത്തോളം  പ്രതിനിധാനം ചെയ്യുന്നത് നികുതി വകുപ്പാണെന്നിരിക്കെ ജിഎസ്ടി നടപ്പിലാക്കിയതിന് േശഷം വകുപ്പ് പുനഃസംഘടന നടപ്പിലാക്കുവാൻ സർക്കാരിനായില്ലെന്ന് ജീവനക്കാരുടെ സംഘടനകളും ചൂണ്ടിക്കാണിക്കുന്നു. 

നികുതി വകുപ്പിന്റെ ശൃംഖലയിലേക്ക് വരാത്ത വ്യാപാരസ്ഥാപനങ്ങൾ ഇപ്പോഴും എല്ലായിടത്തുമുണ്ട്. ഇത് വിപണിയിലും അസന്തുലിതാവസ്ഥയുണ്ടാക്കുന്നുവെന്ന പരാതികളും വ്യാപകമാണ്. നികുതി വെട്ടിപ്പുകാർ വില കുറച്ചും വിപണിയിൽ നിൽക്കുമ്പോൾ കൃത്യമായ നികുതിയടയ്ക്കുന്ന കച്ചവടക്കാർക്ക് ഇരട്ടിപ്രഹരമാണെന്ന പരാതികളും ധനവകുപ്പിന്റെ മുന്നിലുണ്ട്. 18ഉം 28 ഉം ശതമാനം ജിഎസ്ടി വരുന്ന ചില ഉൽപന്നങ്ങൾ നികുതിയടയ്ക്കാതെ കടത്തുന്നുണ്ടെന്ന് നേരത്തേതന്നെ കണ്ടെത്തിയിരുന്നെങ്കിലും എൻഫോഴ്സ്മെന്റും ഇന്റലിജൻസ് വിഭാഗങ്ങൾ  കാര്യക്ഷമമല്ലാത്തതിനാൽ ഇൗ നികുതിവെട്ടിപ്പ്  വർധിക്കുകയാണ് ചെയ്തത്.
വ്യാപാരികളും മറ്റും നൽകുന്ന റിട്ടേണുകൾ പരിശോധിക്കുന്നതല്ലാതെ യഥാർഥ കണക്കുകൾ വിലയിരുത്താൻ ജിഎസ്ടി വകുപ്പിനാകുന്നില്ലെന്ന വീഴ്ചയും നേരത്തേ മുതൽ ഉദ്യോഗസ്ഥ തലത്തിൽ ചൂണ്ടിക്കാണിക്കുന്നതാണ്. വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച്  തടസ്സമുണ്ടാക്കാതെ രേഖകൾ പരിശോധിക്കണമെന്നാണ് ജിഎസ്ടി നിയമത്തിൽ പറയുന്നത്. ഇതിനായി ഓഡിറ്റ് വിഭാഗവും അവയ്ക്ക് ഓഫിസും രൂപീകരിക്കണമെന്ന നിർദേശവും നടപ്പായിട്ടില്ല. ജിഎസ്ടി വകുപ്പ് ചൂണ്ടിക്കാട്ടിയതിന്റെ ഇരട്ടിയിലേറെ ഓഡിറ്റ് ഓഫിസുകൾ  സ്ഥാപിക്കണമെന്ന് ധനവകുപ്പ് നിർദേശിച്ചിരുന്നതുമാണ്. ചെക്ക് പോസ്റ്റുകൾ ഇല്ലാതായതോടെ അതിർത്തി വഴിയുള്ള നികുതിവെട്ടിപ്പ് നിരീക്ഷിക്കാൻ വാങ്ങിയ ക്യാമറകൾ പലയിടത്തും ഇനിയും സ്ഥാപിക്കാനുമായിട്ടില്ല. 

നികുതിവല മുറിയുന്നതെങ്ങനെ?

നികുതി ഘടനയ്ക്ക് പുറത്തുള്ള വ്യാപാരികളെക്കൂടി ഈ ശ്യംഖലയുടെ ഭാഗമാക്കുവാൻ ഉതകുന്ന രീതിയിൽ നികുതി വകുപ്പിനെ സുസജ്ജമാക്കണം. നികുതിയടയ്ക്കാത്തവർ വിപണി പിടിക്കാനിറങ്ങിയാൽ നികുതിയടയ്ക്കുന്ന വ്യാപാരികൾ ഇൗ രംഗത്തുനിന്നു തന്നെ പോകേണ്ടിവരും. പ്രത്യേകിച്ച് കോവിഡ് പ്രതിസന്ധി പിടിമുറുക്കിയ ഇൗ കാലത്ത്.  ഇപ്പോഴുള്ള ഓഫിസ് മാപ്പിങ് പരിഷ്കരിക്കണം. ജില്ലാ കേന്ദ്രങ്ങളിൽനിന്നും വ്യാപാര കേന്ദ്രങ്ങൾ ചെറുപട്ടണങ്ങളിലേക്കു പോലും മാറി. ഇൗ യാഥാർഥ്യം ഇപ്പോഴും നികുതി വകുപ്പിന് മുന്നിലെത്തിയിട്ടില്ല.

നഗര കേന്ദ്രീകൃത കച്ചവടങ്ങൾ, നഗരത്തിലെ ട്രാഫിക്ക് തിരക്കും മറ്റ് പല ഘടകങ്ങൾ കൊണ്ടും ഉപഗ്രഹ നഗരങ്ങളിലേക്ക് പറിച്ച് മാറ്റപ്പെട്ടു. ഇത് കൃത്യമായി മാപ്പ് ചെയ്യുകയും ഇത്തരം വ്യാപാരങ്ങളെ നിരീക്ഷിക്കുകയും ഇവരുടെ വാങ്ങൽ–വിൽക്കൽ, മറ്റ് ഇടപാടുകൾ കൃത്യസമയത്ത് പരിശോധിക്കത്തക്ക വിധത്തിൽ ജിഎസ്ടി ഓഫിസുകൾ പുതുതായി സ്ഥാപിക്കുകയും വേണമെന്ന നിർദേശം വകുപ്പിന്റെ മുന്നിലുണ്ടെങ്കിലും നടപടിയായിട്ടില്ല. 


ഇന്ത്യയിലാദ്യം, അതും കേരളത്തിൽ 

പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്ടറികളുടെ മറവിൽ ബെനാമി പേരിൽ വൻ നികുതി തട്ടിപ്പ് തെളിഞ്ഞത് സെൻട്രൽ ജിഎസ്ടി വകുപ്പിന്റെ റഡാറിലാണ്. രാജ്യത്തുതന്നെ ആദ്യമായാണ് ഇത്തരത്തിൽ വ്യാജ റജിസ്ട്രേഷനുപയോഗിച്ച് നികുതി വെട്ടിപ്പു നടന്നതെന്നു കണ്ടെത്തിയതിനാൽ പെരുമ്പാവൂർ കേന്ദ്രമാക്കി കേന്ദ്രസർക്കാർ  സെൻട്രൽ ജിഎസ്ടി വകുപ്പ് ഓഫിസ് തുടങ്ങി. ഇതു കേരളത്തിനും മാതൃകയാണ്. 

നഗര–ഗ്രാമ വ്യത്യാസമില്ലാതെ വൻതോതിൽ ബിസിനസ് നടക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പുതിയ ഓഫിസുകൾ തുറക്കുകയുമാണ് മറ്റു സംസ്ഥാനങ്ങൾ പലരും  ചെയ്യുന്നത്. മറ്റു പല സംസ്ഥാനങ്ങളും ചെയ്തതു പോലെ സംസ്ഥാന ജിഎസ്ടി വകുപ്പിലെ ഉദ്യോഗസ്ഥരുടെ പരിചയക്കുറവ് പരിഹരിക്കുവാൻ കേന്ദ്ര ജിഎസ്ടിയിലെ ഐആർഎസ്  ഉദ്യോഗസ്ഥരുടെ സേവനം ആവശ്യപ്പെടാവുന്നതുമാണ് 
സേവന മേഖലയിലെ നികുതി വെട്ടിപ്പും കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിക്കണം. നികുതി വെട്ടിപ്പ് കണ്ടെത്താൻ ആധുനിക സാങ്കേതിക വിദ്യയുടെ പ്രയോജനങ്ങൾ പൂർണമായ തോതിൽ ഉപയോഗപ്പെടുത്തണം. സ്വന്തമായി ഒരു ഡേറ്റ കലക്‌ഷൻ ആൻഡ് അനലൈസിങ് വിങ് ജില്ലാ അടിസ്ഥാനത്തിൽ തുടങ്ങണമെന്ന നിർദേശവും ഫയലുകളിൽ ഇരിപ്പുണ്ട്. യോഗ്യതയുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വിവിധ വകുപ്പുകൾ പൊതു–സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽനിന്ന് വിവിധ ഡേറ്റകൾ ശേഖരിച്ച് വിശകലനം നടത്തി വിവിധ ബാങ്കുകളിലൂടെയുള്ള ഇടപാടുകൾ കൂടി ഒത്ത് നോക്കി നികുതി വെട്ടിപ്പ് നടത്തുന്നവരെ കണ്ടെത്തുവാൻ വകുപ്പിനെ സുസജ്ജമാക്കണം. ഇതൊക്കെ അറിയാവുന്നവർ വകുപ്പിലുണ്ടെങ്കിലും നടപടികളിലേക്ക് കൊണ്ടുവരാത്തതാണ് ഇപ്പോഴും ദുരുഹമായി തുടരുന്നത്. 



LEAVE A REPLY

Security code:

COMMENTS

Be the first to comment